ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 47 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി 89 കേസുകൾ രജിസ്റ്റർ ചെയ്തതായി സൈബർ ഡോം നോഡൽ ഓഫിസർ മനോജ് എബ്രഹാം അറിയിച്ചു.117 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കുട്ടികളെ ചൂഷണം ചെയ്ത് നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സൈബർ ഡോം വീണ്ടും സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. 15 പേർ. എറണാകുളം ജില്ലയിൽ അഞ്ചുപേരും തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ നാലുപേർ വീതവും അറസ്റ്റിലായി. കുട്ടികളുടെ പഠനം മുതൽ ബാങ്കിങ്, വർക്ക് ഫ്രം ഹോം തുടങ്ങിയവയ്ക്കായി ഇന്റർനെറ്റിന്റെ ഗാർഹിക ഉപയോഗം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഇത് മറയാക്കിയാണ് കുട്ടികളെ കേന്ദ്രീകരിച്ചുള്ള പ്രതികളുടെ നീക്കം.
റെയ്ഡിൽ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ് ടോപ്പുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെ 143 ഉപകരണങ്ങൾ പിടിച്ചെടുത്തു. 6 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും കണ്ടെടുത്തു.
അറസ്റ്റിലായവരിൽ ഐടി വിദഗ്ധർ അടക്കം ഉൾപ്പെടുന്നതായി സൈബർഡോം അറിയിച്ചു. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ൽ അധികം ഗ്രൂപ്പ് അഡ്മിൻമാരെയും നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക