ന്യൂഡൽഹി : അതിർത്തി മേഖലകളിൽ സംഘർഷം കനത്തതിനു പിന്നാലെ സായുധ സേനകളുടെ ആക്രമണശേഷി വർധിപ്പിക്കാൻ 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 33 യുദ്ധവിമാനങ്ങൾ, 1000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ, റോക്കറ്റ് സന്നാഹം, സായുധ വാഹനങ്ങൾ എന്നിവയടക്കം യുദ്ധസമാന സാഹചര്യങ്ങൾ നേരിടാനുള്ള അതിവേഗ സംഭരണമാകും നടത്തുക.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിലിന്റേതാണു തീരുമാനം. പാക്കിസ്ഥാനും ചൈനയും അതിർത്തിയിൽ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ, ഏതു സാഹചര്യവും നേരിടാൻ സജ്ജം എന്ന സന്ദേശം കൂടിയാണ് ഇന്ത്യ നൽകുന്നത്. പദ്ധതിയിലുൾപ്പെട്ട 31,130 കോടി രൂപയുടെ ഉപകരണങ്ങളും ഇന്ത്യയിൽ നിർമിക്കും.
കൈകോർത്ത് ഇന്ത്യ – റഷ്യ
ചൈനയ്ക്കെതിരായ സംഘർഷത്തിൽ റഷ്യയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കുന്നതിന്റെ സൂചന കൂടിയാണു പ്രതിരോധ സംഭരണം. യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും റഷ്യൻ നിർമിതമോ അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിക്കുന്നതോ ആണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണു സംഭരണത്തിനു കേന്ദ്രം അനുമതി നൽകിയത്. കഴിഞ്ഞയാഴ്ച റഷ്യ സന്ദർശനവേളയിൽ രാജ്നാഥ് സിങ് ഇതുസംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. മിഗ് വിമാനങ്ങൾ ഏതാനും മാസങ്ങൾക്കകം ലഭ്യമാക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
21 മിഗ്–29
റഷ്യയിൽനിന്നു വാങ്ങും. സാങ്കേതിക മികവും ആക്രമണ ശേഷിയും കൂട്ടാൻ നിലവിലുള്ള 59 മിഗ്–29 വിമാനങ്ങൾ നവീകരിക്കും. ആകെ ചെലവ് 7418 കോടി
ബിഎംപി സായുധ വാഹനം
സംഘർഷ മേഖലകളിലേക്ക് സേനാംഗങ്ങളെ എത്തിക്കാനുള്ള കവചിത വാഹനം. തെലങ്കാനയിലെ മേഡക്കിലുള്ള ഒാർഡ്നൻസ് ഫാക്ടറിയിൽ നിർമിക്കും.
248 അസ്ത്ര മിസൈൽ
ഡിആർഡിഒ വികസിപ്പിച്ച മിസൈൽ. ദൂരപരിധി: 110 കിലോമീറ്റർ. യുദ്ധവിമാനങ്ങളിൽ സജ്ജമാക്കും.
നിർഭയ് ക്രൂസ് മിസൈൽ ദൂരപരിധി: 1000 കിലോമീറ്റർ ഡിആർഡിഒ വികസിപ്പിച്ച മിസൈൽ വ്യോമ, നാവിക സേനകൾക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക