കൊവിഡിന്റെ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആതിഥേയരായ ഇംഗ്ലണ്ട് 204 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ തകര്‍ക്കുകയായിരുന്നു. ആറ് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ച വെസ്റ്റ് ഇന്‍ഡീസ് പേസറും നായകനുമായ ജേസണ്‍ ഹോള്‍ഡറാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. 20 ഓവറില്‍ വെറും 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. ഷനോന്‍ ഗബ്രിയേല്‍ നാല് വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരായ ഇംഗ്ലണ്ട് ആദ്യദിനം നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് മാത്രമാണ്. ആദ്യ ദിനം മഴയും വെളിച്ചക്കുറവും മൂലം 17.4 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിവസം പക്ഷേ, ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് (43) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ജോസ് ബട്ലര് (35),ഡോം ബെസ്സ് (31),റോറി ബേണ്‍സ് (30) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ഒലി പോപ്പ് (12),സാക്ക്ക്രൗലി (10),ജോ ഡെന്‍ലി (18),ഡോംസിബ്ലി (0),ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന ടെസ്റ്റില്‍ മഴകൂടി പെയ്തതോടെ ബാറ്റിങ് ദുഷ്കരമാവുകയായിരുന്നു.
204 എന്ന സ്കോറിന് മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം തന്നെ ലഭിച്ചു.13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. ജോണ്‍ കാംബെല്ലിന്റെ (28) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്.ജെയിംസ് ആന്ഡേഴ്സണ് കാംബെല്ലിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.
ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. രണ്ടാം കുഞ്ഞിന്റെ ജനനം സംബന്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റൂട്ട് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്. 2012ന് ശേഷം ആദ്യമായിപേസര് സ്റ്റുവര്‍ട്ട് ബ്രോഡില്ലാതെ ഇംഗ്ലണ്ട് ഹോം ടെസ്റ്റ് കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഇതിനൊപ്പം ലോകത്ത് കറുത്ത വംശജർ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള വര്‍ണവിവേചനം കായികമത്സരങ്ങളിൽ നിന്ന് അവസാനിപ്പിക്കുന്നതിനായി കറുത്തവര്‍ക്ക് പിന്തുണ അറിയിക്കുന്ന ലോഗോ പതിപ്പിച്ച ജഴ്സിയണിഞ്ഞാണ് ഇംഗ്ലണ്ട് ടീം മത്സരത്തിനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക