എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവന് വികാസ് ദുബൈയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കൊലപ്പെടുത്തിയത് എന്നാണ് ഉത്തര്‍പ്രദേശം പൊലീസ് നല്കുന്ന വിവരങ്ങള്‍.
വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശില്‍നിന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കാണ്‍പൂര്‍ വെസ്റ്റ് എസ്പി പറയുന്നത് ഇങ്ങന:
യാത്രയ്ക്കിടെ കാര്‍ അപകടത്തില്‍പെട്ട് മറിഞ്ഞു. പരുക്കേറ്റ പൊലീസുകാരന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് വികാസ് ദുബെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കീഴടക്കാന്‍ പൊലീസ് ശ്രമിച്ചെപ്പോള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ചുവെടിവെച്ചതില്‍ വികാസ് ദുബെക്ക് പരുക്കേറ്റു. പിന്നീട് ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു.
ദുബെയെയും കൊണ്ട് മധ്യപ്രദേശില്‍നിന്ന് വന്ന വാഹനങ്ങളില്‍ ഒന്ന് യാത്രയ്ക്കിടെ അപകടത്തില്‍പെട്ടു. അതിനിടയില്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. അപകടത്തില്‍ നാല് പൊലീസുകാര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ടെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.
ദുബെയുടെ മറ്റ് മൂന്ന് കൂട്ടാളികളെയും കഴിഞ്ഞ ദിവസം ഇതേരീതിയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട വികാസ് ദുബെയെ ബുധനാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകല്‍ ക്ഷേത്രത്തില്‍വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ എത്തിയ ദുബെയെ ഒരു കടയുടമ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുറത്തുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുപി പൊലീസ് സര്‍വ സന്നാഹങ്ങളോടെയും നടത്തിയ സൂക്ഷ്മ തിരിച്ചില്‍ വെട്ടിച്ചാണ് ദുബെ കാണ്‍പൂരില്‍നിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് രക്ഷപ്പെട്ടത്. അവിടെനിന്ന് പൊലീസ് എത്തുന്ന വിവരം ലഭിച്ചപ്പോള്‍ മുങ്ങി. പിന്നീട് രാജസ്ഥാനിലെ കോട്ടയിലേക്കും മധ്യപ്രദേശിലെ ഉജ്ജയ്നിലും എത്തി. 1500 കിലോമീറ്റര്‍ ദൂരം പൊലീസിന്റെ ഒരു പരിശോധനയിലും പെടാതെയാണ് ദുബെ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക