ലോകത്തെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തിൽ ഇടം നേടി റിലയൻസ് മേധാവി മുകേഷ് അംബാനി. ധനകാര്യ ഏജൻസിയായ ബ്ലൂംബർഗിന്റെ കണക്കുകൾ പ്രകാരം ആറാം സ്ഥാനത്താണ് അംബാനി. ഗൂഗിൾ സ്ഥാപകൻ ലാറി പേജ്, ടെസ്ല തലവൻ ഇലോൺ മസ്ക്, ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ് എന്നിവരെയാണ് സമ്പത്തിൽ അംബാനി പിന്തള്ളിയത്. മാത്രമല്ല , ആദ്യ പത്തിലെ ഒരേ ഒരു ഏഷ്യക്കാരനായും ഇതോടെ മുകേഷ് അംബാനി മാറി. ജിയോയിൽ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുടെ നിക്ഷേപം ഒഴുകിയെത്തിയതാണ് അംബാനിയുടെ ആസ്തി റോക്കറ്റ് പോലെ കുതിക്കാൻ പ്രധാന കാരണമായത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് പട്ടികയിലെ ഒന്നാമൻ. 184 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനാണ് (115 ബില്യൺ ഡോളർ). എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് (94.5 ബില്യൺ ഡോളർ), ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് (90.8 ബില്യൺ ഡോളർ), സ്റ്റീവ് ബൾമർ (74.6 ബില്യൺ ഡോളർ) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക