കൊട്ടിയൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്നറിയിച്ച് കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ റോബിന് വടക്കുഞ്ചേരി ഹൈക്കോടതിയില്‍. അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഫാ. റോബിന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹര്ജിക്കാരന് പറയുന്നു.
കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ച ഫാ. റോബിന് മൂന്നുവര്‍ഷമായി ജയിലിലാണ്. ഇതിനിടയിലാണ് വിവാഹ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം തേടിയുള്ള ഹര്‍ജി നേരത്തേതന്നെ ഹൈക്കോടതിയിലുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഉപഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ഇതിനെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പെണ്‍കുട്ടി ഇപ്പോള്‍ അയല്‍സംസ്ഥാനത്ത് പഠിക്കുകയാണ്. പുരോഹിതന് പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുഞ്ഞ് അനാഥാലയത്തിലാണു വളരുന്നത്. വിവാഹത്തെക്കുറിച്ച് പെണ്‍കുട്ടിയോ വീട്ടുകാരോ അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 24നു പരിഗണിക്കാന്‍ മാറ്റി.
കുട്ടിയെ വിട്ടുകിട്ടാന്‍ പെണ്‍കുട്ടിയും ബന്ധുക്കളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചെങ്കിലും അവിവാഹിതയായ അമ്മയ്ക്ക് കുട്ടിയെ വിട്ടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടിയെന്ന് ഫാ. റോബിന് നല്കിയ ഹര്‍ജിയിലുണ്ട്. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹര്ജിക്കാരന് പറയുന്നു.
തങ്ങള്‍ വിവാഹം കഴിച്ചാല്‍ അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടും. കുട്ടി അനാഥനായി വളരുന്നതു തടയാനാകും. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ക്കായി രണ്ടുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഫാ. റോബിന്റെ ആവശ്യം.
കൊട്ടിയൂര്‍ പള്ളിയില്‍ വികാരിയായിരിക്കെ 2016 മേയിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ കേസിനെത്തുടര്‍ന്ന് ഫാ. റോബിനെ വൈദികവൃത്തിയില്‍നിന്ന് സഭ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക