സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്ന മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ ആവശ്യത്തിൽ പ്രതിഷേധവുമായി നടന്റെ ആരാധകർ. ഈ നീക്കം നടിയുടെ നാടകമാണെന്നാണ് വിമർശനം. മരണം നടന്ന് ഒരുമാസം പിന്നിടുമ്പോൾ എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു തിരക്കിട്ട നീക്കമെന്ന് ആരാധകർ ചോദിക്കുന്നു. തനിക്കെതിരായുള്ള തെളിവുകൾ നശിപ്പിച്ചുകളഞ്ഞ ശേഷം ഇനി സിബിഐ അന്വേഷിക്കണമെന്ന് പറയുന്നതിൽ എന്ത് അര്‍ഥമെന്നും ഇവർ റിയയോട് ചോദിക്കുന്നു.
മാത്രമല്ല വിമർശനങ്ങൾ വരുന്ന കമന്റുകൾ നടി എന്തിനാണ് ഡിലീറ്റ് ചെയ്യുന്നതെന്നും ഇവർ ചോദിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ റിയ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചത്. ‘ഞാൻ സുശാന്തിന്റെ കാമുകി റിയ, സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ എടുക്കണം. എന്താണ് ഇങ്ങനെയൊരു സാഹസത്തിനു സുശാന്തിനെ പ്രേരിപ്പിച്ചതെന്നു കണ്ടെത്തുക മാത്രമാണു തന്റെ ഉദ്ദേശ്യം. സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്നും റിയ കുറിച്ചു.
സുശാന്തിന്റെ കാമുകിയെന്ന് എടുത്തുപറഞ്ഞാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നേരത്തെ പൊലീസിനു മൊഴി കൊടുക്കുന്നതിനിടെ സുശാന്തുമായുള്ള പ്രണയബന്ധം നടി നിഷേധിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുശാന്തിന്റെ േപരിൽ സഹതാപം പിടിച്ചുപറ്റാനുള്ള അടവാണ് ഇപ്പോൾ നടി കാണിക്കുന്നതെന്നും താരത്തിന്റെ ആരാധകർ പറയുന്നു.
നേരത്തെ, സുശാന്തിന്റെ ആത്മഹത്യയ്ക്കു ശേഷം തനിക്കു നേരെ ഉയരുന്ന ഭീഷണികളിലും അധിക്ഷേപങ്ങളിലും ക്ഷോഭിച്ചു റിയ രംഗത്തെത്തിയിരുന്നു. അപമാനവും അധിക്ഷേപവും പരമാവധി സഹിച്ചെന്നും ഇനി മിണ്ടാതിരിക്കാനാകില്ലെന്നുമാണു നടി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്.
തന്റെ മൗനത്തെ, ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണിപ്പെടുത്തലുകൾക്കായി ആരും കണക്കാക്കേണ്ടതില്ല. ‘നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമെന്നു ഞാന്‍ ഉറപ്പാക്കും. അതിനായി ആളുകളെ അയയ്ക്കും’ എന്നു സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിക്കായിരുന്നു റിയയുടെ മറുപടി.
‘സ്വര്‍ണം കുഴിക്കുന്നവള്‍ എന്നെന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കൊലപാതകിയെന്നു കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തി. അപ്പോഴും മൗനം പാലിച്ചു. എന്നാല്‍ എന്റെ മൗനം എങ്ങനെയാണ്, എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്കു നല്‍കുന്നത്?
നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ചു ബോധ്യമുണ്ടോ? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള വിഷപ്രചാരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്. ഇതില്‍ നടപടിയെടുക്കാന്‍ സൈബർ ക്രൈം വിഭാഗത്തോട് അഭ്യര്‍ഥിക്കുന്നു’.– റിയ ഇൻസ്റ്റഗ്രാമിൽ എഴുതി.
സുശാന്തിന്റെ മരണത്തിൽ ഏറെ നാൾ മൗനം പാലിച്ച റിയ കഴിഞ്ഞ ദിവസമാണു വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്. ‘വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്തവിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചതു നീയായിരുന്നു.
നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു നടിയുടെ വാക്കുകൾ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു റിയയെ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക