ജയ്പുർ : രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ബിജെപി എംഎൽഎമാരോട് അശോക് ഗെലോട്ടിനു പിന്തുണ നൽകാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി എംപി ഹനുമാൻ ബേനിവാൾ. വസുന്ധരയുമായുള്ള ഭിന്നതയെത്തുടർന്നു ബിജെപി വിട്ടു സ്വന്തം പാർട്ടിയുണ്ടാക്കി എൻഡിഎയിൽ തുടരുന്ന ബേനിവാൾ ട്വിറ്ററിലാണ് ആരോപണമുന്നയിച്ചത്.
സച്ചിനൊപ്പം നിൽക്കരുതെന്നും ഗെലോട്ടിനെ പിന്തുണയ്ക്കണമെന്നും കോൺഗ്രസിലെ തന്നെ ചില എംഎൽഎമാരോടും വസുന്ധര ആവശ്യപ്പെട്ടു. ജാട്ട് വിഭാഗത്തിൽപ്പെട്ട അടുപ്പക്കാരായ രണ്ടു ബിജെപി എംഎൽഎമാരോടും സച്ചിൻ പൈലറ്റിനെ അകറ്റി നിർത്തണമെന്നു ഫോണിലൂടെ നിർദേശിച്ചു – ബേനിവാൾ ആരോപിച്ചു.
കേന്ദ്ര നേതൃത്വത്തെ പിന്തുണയ്ക്കുന്നവർ, വസുന്ധരയോടൊപ്പം നിൽക്കുന്നവർ എന്നിങ്ങനെ 2 ഗ്രൂപ്പുകളുണ്ട് രാജസ്ഥാനിലെ ബിജെപിയിൽ. വസുന്ധരയോടുള്ള താൽപര്യക്കുറവു കാരണമാണു ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ പൂർണമനസ്സോടെ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തിറങ്ങാത്തതെന്നു വിലയിരുത്തലുണ്ട്.
ബിടിപി വീണ്ടും ഗെലോട്ടിനൊപ്പം
ജയ്പൂർ ∙ രാജസ്ഥാൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടില്ലെന്നു സംസ്ഥാനത്തെ 2 ബിടിപി (ഭാരതീയ ട്രൈബൽ പാർട്ടി) എംഎൽഎമാർ. പിന്തുണ പിൻവലിച്ചെന്നും സച്ചിൻ പൈലറ്റിനൊപ്പം മനേസറിലെ ഹോട്ടലിലേക്കു മാറിയെന്നുമുള്ള വാർത്തകൾ നിഷേധിച്ച ഇവർ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇന്നു ചർച്ച നടത്തുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗെലോട്ട് അനുകൂല എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നുള്ള ഇവരുടെ വിഡിയോ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക