യുഎഇ കോൺസുലേറ്റ് ഗണ്മാനായ എആര്‍ ക്യാംപിലെ പൊലീസുകാരന് ജയഘോഷിനെ കാണാതായതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്നു ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്കി. നയതന്ത്ര പാഴ്സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു.
സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുണ്ട്. ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തിയിരുന്നു. തനിക്കു ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞു. ഒരു ഫോണ്‍കോൾ വന്നയുടന്‍ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് വി.എസ്. അജിത് കുമാര്‍ പറഞ്ഞു.
ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുന്‍പ് ഭീഷണിപ്പെടുത്തി. ബൈക്ക് വിലങ്ങനെ നിർത്തി നീ എത്രനാൾ വീട്ടിലിരിക്കും, നീ വെളിയിലിറങ്ങ്, കാണിച്ചു തരാമെന്നും രണ്ടു പേർ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്പർ പ്ലേറ്റ് മടക്കി വച്ച നിലയിലായിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ജയഘോഷ് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക