കഴിഞ്ഞ മാസമാണ് ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത്. തുടർന്ന് ബോളിവുഡിൽ നിന്ന് ഒളിഞ്ഞു തെളിഞ്ഞും പല വാർത്തകളും പുറത്തു വന്നിരുന്നു. അതേസമയം, സുശാന്തിന്റെ ഓർമ്മകൾ പങ്കുവച്ചും നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളത്തിൽ നിന്ന് സുബ്ബലക്ഷ്മി ഉൾപ്പെടെയുള്ള താരങ്ങളും നടനൊപ്പമുള്ള ഓർമ്മ പങ്കുവച്ചിരുന്നു. വിവാദങ്ങള്‍ മാറ്റിനിർത്തിയാൽ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ സുശാന്തിനെ കുറിച്ച് പറയുന്ന ഓർമ്മകൾ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരുന്നത്.
ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി സുശാന്തുമായി ബന്ധപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്കു സുശാന്തിനൊപ്പം അഭിനയിക്കാന്‍ ഒരു ക്ഷണം വന്നിരുന്നു എന്നാണ് ശ്രീനാഥ് പറയുന്നത്. സുശാന്തിന്റെ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രമായ ചിച്ചോരെയിലെ ഒരു കഥാപാത്രം അവതരിപ്പിക്കാനാണ് തന്നെ ക്ഷണിച്ചത് എന്നും, എന്നാല്‍ ഹിന്ദി സിനിമകളില്‍ സ്ഥിരം കണ്ടു വരുന്ന തരത്തിലുള്ള ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു അതെന്നത് കൊണ്ട് താന്‍ ആ ക്ഷണം നിരസിക്കുകയാണ് ഉണ്ടായതെന്നും ശ്രീനാഥ് ഭാസി പറയുന്നു. തമിഴ്, ഹിന്ദി ചിത്രങ്ങള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെന്നും, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവിടുന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ശ്രീനാഥ് ഭാസി പറയുന്നു. നേവല്‍ ബേസിലായിരുന്നു വിദ്യാഭ്യാസം എന്നത് കൊണ്ട് തന്നെ ഹിന്ദി ഭാഷ തനിക്കു നന്നായി വഴങ്ങുമെന്നും ശ്രീനാഥ് ഭാസി പറയുന്നു.
മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ മികച്ച വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനാവുന്ന താരമാണ് ശ്രീനാഥ് ഭാസി. കപ്പേളയാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്തി അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക