ന്യൂഡൽഹി : കോവിഡിനെയും മറ്റും ചെറുക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്നവകാശപ്പെട്ടു പപ്പടത്തിന്റെ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം. ഭാബിജി കാ പപ്പഡ് എന്ന ബ്രാൻഡാണു മന്ത്രി പ്രചരിപ്പിച്ചത്.ആത്മനിർഭര ഭാരതത്തിന്റെ ഭാഗമായി നിർമിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിലുൽപാദിപ്പിക്കുമെന്നാണു വിഡിയോയിൽ പറയുന്നത്. തന്റെ മണ്ഡലത്തിൽ നിന്നുള്ള പപ്പട നിർമാതാക്കളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
മഞ്ഞൾ, കുരുമുളക്, തുളസിയില, കായം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് എന്നാണ് ഉൽപാദകർ പറയുന്നത്. ഇത് അശാസ്ത്രീയമാണെന്നു സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. രാവിലെ ഗോമൂത്രം, ഉച്ചയ്ക്ക് കൊറോനിൽ, വൈകുന്നേരം 100 തവണ ഗോ കൊറോണ ജപം, വൈകുന്നേരം ഭാബിജി പപ്പടം എന്നിവ ശീലമാക്കിയാൽ കോവിഡ് വാക്സിൻ വേണ്ടി വരില്ലെന്നാണ് വിഡിയോ പങ്കുവച്ച് വ്യവസായി ഹർഷ് ഗോയങ്ക പരിഹസിച്ചത്.
പപ്പടം വറുത്തു വീടിനു ചുറ്റും വിതറിയാൽ ആളുകൾ വരുമ്പോൾ അതിൽ ചവിട്ടി ശബ്ദമുണ്ടാകുമെന്നും അപ്പോൾ അകലം പാലിക്കാൻ ആവശ്യപ്പെടാമെന്നും രുചിയാത്രകളിലൂടെ പ്രസിദ്ധരായ ഗൂർമൻഡൈസേഴ്സ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക