മെഗാസ്റ്റാർ മമ്മൂട്ടി മൂന്നാമതും മുഖ്യമന്ത്രിയായി വെള്ളിത്തിരയിലെത്തുന്നു. ഏറെ പ്രതീക്ഷകൾക്ക് നടുവിലേക്കാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നത്. ആ പ്രതീക്ഷകൾ വാനോളമുയർത്തി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ സ്റ്റൈലൻ ഗെറ്റപ്പിലുളള ചിത്രത്തിൻറെ പോസ്റ്ററുകളും പുറത്ത് വന്നു. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സ്പൂഫ് ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച സംവിധായകനാണ് സന്തോഷ് വിശ്വനാഥ്.
തന്റെ രണ്ടാമത്തെ ചിത്രത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് പൊളിറ്റിക്കൽ ത്രില്ലർ എന്ന ജോണറും. മമ്മൂട്ടി നിരസിച്ചിരുന്നുവെങ്കിൽ ഈ സിനിമ യാഥാർഥ്യമാകില്ലായിരുന്നുവെന്ന് പറയുകയാണ് സന്തോഷ്.സിനിമയോടുള്ള ഇഷ്ടം മൂലം ഒരു കോഴ്സ് പഠിച്ച് സീരിയലുകളിൽ കെ.കെ രാജീവിന്റെ അസിസ്റ്റന്റ് ആയാണ് ഈ മേഖലയിലേക്കെത്തുന്നത്. ഒരു പന്ത്രണ്ട് കൊല്ലത്തോളം രാജീവേട്ടനൊപ്പം പ്രവർത്തിച്ചു. അതിന് ശേഷമാണ് ആദ്യ സിനിമ ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴേ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സ്പൂഫ് എന്ന ജോണറിലേക്ക് എത്തുന്നത്.
ബോബി സഞ്ജയ് ആണ് പ്രവീൺ എന്ന തിരക്കഥാകൃത്തിനെ പരിചയപ്പെടുത്തി തരുന്നത്. ഈ സ്പൂഫ് സിനിമ എന്ന ഐഡിയ പ്രവീണിന്റേതായിരുന്നു. അതെനിക്കും ഇഷ്ടമായി. അങ്ങനെയാണ് ചിറകൊടിഞ്ഞ കിനാവുകളിലേക്ക് എത്തുന്നത്.വൺ എന്ന സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ആദ്യ സിനിമയ്ക്ക് ശേഷം ഏത് ജോണറിൽ പടം എടുക്കണം എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതേ ടൈപ്പ് തന്നെയാകും ആളുകൾ രണ്ടാമത്തെ ചിത്രത്തിനും പ്രതീക്ഷിക്കുക . അതിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഒരു ചിത്രം എടുക്കണം എന്ന് കരുതി. ബോബി-സഞ്ജയിലെ സഞ്ജയ് എന്നോട് ഒരു ത്രെഡ് പറഞ്ഞിരുന്നു, അതിലെ ഒരു എലമെന്റ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരുപാട് പൊളിറ്റിക്കൽ ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടല്ലോ. അതിൽ നിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്നായിരുന്നു അടുത്ത ചിന്ത. അങ്ങനെയാണ് അതിനൊരു വൺ ലൈൻ ഞങ്ങൾ മൂവരും ചേർന്ന് തയ്യാറാക്കുന്നത്. അതിന് ശേഷമാണ് മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ കണ്ട് നല്ല അഭിപ്രായം പറഞ്ഞവരിൽ ഒരാളായിരുന്നു മമ്മൂക്ക, മലയാള സിനിമയുടെ ലാൻഡ് മാർക്ക് ചിത്രമാണ് എന്നൊക്കെ മമ്മൂക്ക ഒരിക്കൽ ഒരു വേദിയിൽ പറഞ്ഞിരുന്നു. രണ്ടര മൂന്ന് മണിക്കൂർ എടുത്താണ് വണ്ണിന്റെ വൺലൈൻ മമ്മൂക്കയോട് പറയുന്നത്. കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓകെ പറഞ്ഞു.
നമ്മൾ തയ്യാറാക്കിയ വൺലൈൻ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കൽ ചന്ദ്രൻ. വേറൊരാളെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.അദ്ദേഹത്തെ മുന്നിൽ കണ്ട് ഒരുക്കിയതാണ് ഈ കടയ്ക്കൽ ചന്ദ്രൻ. ലാലേട്ടനെ ആയിരുന്നു മുന്നിൽ കണ്ടിരുന്നതെങ്കിൽ ഇതിന്റെ ട്രീറ്റ്മെന്റ് വേറെയായേനേ. വേറൊരു കടയ്ക്കൽ ചന്ദ്രൻ ആയേനെ. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ച ശേഷമാണ് തിരക്കഥയിലേക്ക് കടക്കുന്നത് തന്നെ. ഏതാണ്ട് മൂന്ന് വർഷത്തോഷമായി ഈ പ്രോജക്ടിന്റെ പുറകേയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് കൊല്ലം മുമ്പാണ് മമ്മൂക്ക ഓകെ പറയുന്നത്. യാത്ര ഒക്കെ ഇറങ്ങുന്നതിന് മുമ്പേ ഇറങ്ങേേണ്ട സിനമയായിരുന്നു. എഴുത്തിലും മറ്റും വന്ന കാലതാമസവും മറ്റും കൊണ്ടാണ് ഇത്ര ലാഗ് ആയത്. മുഴുവൻ തിരക്കഥയുമായി ചെന്നു കണ്ട ഉടനേ മമ്മൂക്ക പറഞ്ഞത് ഇത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യുന്നു എന്നാണ്.
മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോകുന്നതിന് മുമ്പ് അദ്ദേഹവുമായി എനിക്ക് യാതൊരു വിധ പരിചയവും ഉണ്ടായിരുന്നില്ല. പലരും പറഞ്ഞു കേട്ട മമ്മൂക്കയല്ല യഥാർഥ മമ്മൂക്കയെന്ന് അടുത്ത് പെരുമാറിയപ്പോഴാണ് മനസിലായത്. എനിക്ക് ഭയങ്കര ഫ്രീയായി ഒരു ടെൻഷനുമില്ലാതെെ പ്രവർത്തിക്കാൻ പറ്റിയത് മമ്മൂക്കയുമായി മാത്രമാണ്. പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു. പക്ഷേ അങ്ങനെ ഒന്നുമല്ല യഥാർഥ മമ്മൂക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക