സഹോദരി- സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന് ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന് ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.
ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള് പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്നേഹത്തിനും പകരമായി സഹോദരന് സമ്മാനങ്ങള്‍ നല്‍കും.
സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന് നല്കുന്നു. സഹോദരനോട് സ്നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.
ചുവപ്പുചരടാണ് രാഖിയാക്കുന്നത്. എന്നാല്‍ മാറിയകാലത്ത് ആഡംബരം ഈ ചടങ്ങിലും കടന്നുവന്നിട്ടുണ്ട്. വിലപിടിപ്പുളള രാഖികള്‍മുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചവ വരെ വാങ്ങുന്നവരുണ്ട്. കുടുംബബന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ചടങ്ങുകള്‍ ആചരിക്കുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണമല്ല. അതിനാല്‍തന്നെ സാമൂഹികമായ ആചാരങ്ങളാണ് രക്ഷാബന്ധന് ചടങ്ങിനു പിന്നിലുളള കാരണമെന്നാണ് സാമൂഹികശാസ്ത്രജ്ഞന്മാര് പറയുന്നത്. മകളുടെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്ന പതിവ് പഴയകാലത്ത് വടക്കേ ഇന്ത്യന്‍ സംസ്ക്കാരത്തില്‍ അന്യമായിരുന്നു. അച്ഛനോ അമ്മയോ മകളെക്കാണാന്‍ പോകാത്ത സാഹചര്യത്തില്‍ മകള്‍ പിതൃഗൃഹത്തിലേക്ക് വിശേഷദിനങ്ങളില്‍ വരിക എന്നതായിരുന്നു പതിവ്. ഗ്രാമങ്ങള്‍ തമ്മില്‍ അകലം ഉളള സാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ചുമതല സഹോദരനാണ്
രക്ഷാബന്ധന് സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും. തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല് മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.
പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന് ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു. കൃഷ്ണനും ദ്രൗപതിയും- ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന് വാക്കുപാലിച്ചു.
യമനും യമുനയും- മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്കി. ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന് ജയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക