പാലക്കാട്: കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. സംഭവം കൊലപാതകമാണെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. മരിച്ച മൂന്ന് തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30-നാണ് സംഭവം. കഞ്ചിക്കോട് ഐ.ഐ.ടി. ക്യാമ്പസിന് സമീപത്തെ റെയില്‍പ്പാളത്തിനടുത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിക്കുന്നില്ല. ഹരി ഓമിനെ സമീപവാസികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇന്നലെ രാത്രി പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും മൃതദേഹങ്ങള്‍ നീക്കാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. ഹരി ഓമിന്റെ മൃതദേഹം ഐ.ഐ.ടി. ക്യാമ്പസിനകത്ത് എത്തിച്ച അതിഥിത്തൊഴിലാളികള്‍ പോലീസിനെ തടഞ്ഞു. ഇതിനിടയില്‍ തൊഴിലാളികള്‍ പോലീസിനെ കല്ലെറിഞ്ഞു.
പിന്നീട് പാലക്കാടുനിന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. രണ്ടുപേരുടെ മൃതദേഹങ്ങള്‍ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനകള്‍ക്ക് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികളുണ്ടാകുകയുള്ളൂ. എന്നാല്‍ ഹരി ഓം കുനാലിന്റെ മൃതദേഹം കൂടി കൊണ്ടുപോയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക