ആന്മേരിയെ എലി വിഷം നല്കി കൊലപ്പെടുത്തിയ സഹോദരന് ആല്ബിന് ബെന്നി സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ താന്‍ ചെയ്ത കൊലപാതകമാണെന്ന് ആല്ബിന് പൊലീസിനോട് സമ്മതിച്ചത്.
മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത് കൊല ചെയ്യാമെന്ന് തീരുമാനിച്ച് ആല്ബിന് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആന്‍ മേരി വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് മരിച്ചതിന് പിന്നില്‍ ആല്‍ബിനാണെന്ന് പൊലീസ് മനസിലാക്കിയത്.
കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതില്‍ മകന് മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആല്ബിന് മനസില്‍ തയ്യാറാക്കിയതെന്നും പൊലീസ് പറഞ്ഞു. ജൂലൈ 30-ന് വീട്ടിലുണ്ടാക്കിയ ഐസ്ക്രീം രാത്രി എല്ലാവരും കഴിച്ച് ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത് ആല്ബിന് എല്ലാവര്ക്കും നല്കി. തൊണ്ടയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ആല്ബിന് ഐസ്ക്രീം കഴിച്ചില്ല.
ആദ്യം ആരോഗ്യനില വഷളായ ആന്മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുവൈദ്യമായിരുന്നു നല്‍കിയത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആന്മേരി മരിക്കുകയായിരുന്നു. പിന്നാലെ അച്ഛന് ബെന്നിയും ഗുരുതരാവസ്ഥയിലായി.
ഐസ്ക്രീം അല്പം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആല്‍ബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ആന്മേരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം പൊലീസിന് അമ്മ ബെസിയെയായിരുന്നു സംശയം. എന്നാല്‍ പിന്നീട് ഇത് ആല്‍ബിനിലേക്ക് തിരിയുകയായിരുന്നു. ആല്ബിന് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക