സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയേക്കാൾ വളരെ കുറവ് വെള്ളമേ നിലവിൽ ഉള്ളൂവെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. ജലസേചനവകുപ്പിന്റെ ഡാമുകളിൽ സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണുള്ളത്.
വൈദ്യുതിവകുപ്പിന്റെ ഡാമുകളിൽ സംഭരണശേഷിയുടെ 63.5 ശതമാനം വെള്ളമേ ഉള്ളൂവെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം വഴി അറിയിച്ചു.
അതേസമയം, ശക്തമായ മഴയുണ്ടായാൽ മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നതിങ്ങനെ: ഇടുക്കി (64.61%), ഇടമലയാർ (57.46%), കക്കി (64.420%), ബാണാസുരസാഗർ (77.98%), ഷോളയാർ (79.11%).
അതിതീവ്രമഴ ഉണ്ടാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നതെങ്കിലും പ്രതീക്ഷിച്ച അത്ര രീതിയിൽ കനത്ത മഴ പെയ്യാതിരുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ടി വരില്ലെന്നും സർക്കാർ അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ പക്ഷേ, ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. ശക്തമായ മഴ പെയ്താൽ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സർക്കാരിന് ഇപ്പോഴും ആശങ്കയുണ്ടെന്നും, ഇക്കാര്യം തമിഴ്നാട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക