സുശാന്ത് സിങ് രാജ്പുത്ത് കഞ്ചാവ് ധാരാളമായി ഉപയോഗിച്ചിരുന്നതായി സഹായി നീരജ് സിങ്. മുംബൈ പൊലീസിന് നൽകിയ മൊഴിയിലാണ് താരം കഞ്ചാവും മദ്യവും യഥേഷ്ടം ഉപയോഗിച്ചിരുന്നുവെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ പാർട്ടി നടത്തിയിരുന്നുവെന്നും നീരജ് വെളിപ്പെടുത്തിയത്.
മരിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് കഞ്ചാവ് ചേർത്ത സിഗരറ്റ് ഒരു ബോക്സ് നിറയെ താൻ തയ്യാറാക്കി സുശാന്തിന് നൽകിയത്. അത് സ്റ്റെയർകെയ്സിന് താഴെയാണ് വച്ചിരുന്നതും. പക്ഷേ അദ്ദേഹം ആത്മഹത്യ ചെയ്ത അന്ന് ആ പാത്രം ഒഴിഞ്ഞ് കിടന്നു എന്നും നീരജ് മൊഴി നൽകിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 2019 ലാണ് സുശാന്തിന്റെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്. വയ്യാതെ ആയതിനെ തുടർന്ന് തിരികെ പോന്നുവെങ്കിലും അടുത്ത മാസം സുശാന്തിന്റെ മാനേജർ തിരികെ വിളിച്ച് ജോലിയിൽ കയറാൻ ആവശ്യപ്പെട്ടു. കാപ്രി ഹൈറ്റ്സിലെ വീട്ടിലായിരുന്നു താൻ ഉണ്ടായിരുന്നത്. വീട് വൃത്തിയാക്കുക, നായകളെ കൊണ്ട് നടക്കാൻ പോവുക, സുശാന്തിന് ഭക്ഷണവും വെള്ളവും മറ്റ് സാധനങ്ങളും യഥാ സമയം നൽകുകയായിരുന്നു ജോലി.
അവിടെ ജോലി ചെയ്തിരുന്ന സമയത്ത് രജത് മെവാട്ടി, സിദ്ധാർഥ് പിതാനി, ആയുഷ്, സാമുവൽ മിറാൻഡ, ആനന്ദി, സാമുവൽ ഹോക്പ്, അശോക് ഖാസു, കേശവ് തുടങ്ങിയവർ വീട്ടിലെത്തുമായിരുന്നു. ഡിസംബർ മാസമായതോടെ ബാന്ദ്രയിലെ വീട്ടിലേക്ക് മാറി.
പുതിയ വീട്ടിലേക്ക് എത്തിയ ശേഷം സുശാന്തോ , റിയയോ ഉള്ളപ്പോൾ മാത്രമാണ് മുറി പൂട്ടിയിരുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം മുറി തുറന്ന് തന്നെയാണ് കിടന്നിരുന്നത്. താക്കോൽ എവിടെയാണ് എന്ന് പോലും അറിഞ്ഞിരുന്നില്ല.
കാപ്രി ഹൈറ്റ്സിലെ വീട്ടിലായിരുന്നപ്പോൾ ജോലിക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി വയർലെസ് സെറ്റുകൾ നൽകിയിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ സുശാന്ത് വിളിച്ചിട്ട്, ലൈറ്റ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ചെന്ന് നോക്കുമ്പോൾ ലൈറ്റ് ഓഫായിരുന്നു. അദ്ദേഹം നല്ല ഉറക്കത്തിലുമായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചു. താൻ ആകെ ഭയന്ന് പോയെന്നും നീരജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക