പെന്ഷന് ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്ഷന് നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
കേരളത്തില്‍ യു.ഡി. ക്ലാര്‍ക്കായി വിരമിച്ചയാളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്ഷന് ലഭിച്ചിട്ട്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നല്കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
പെന്ഷന് വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടായിരുന്നു വിധി. വിധിക്കെതിരേ ഇ.പി.എഫ്.ഒ. നല്കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി പരിഗണിക്കാന്‍ വൈകുന്നതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ ഉയര്‍ന്ന പെന്ഷന് അനിശ്ചിതത്വത്തിലാക്കുന്നത്.
അതേസമയം കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴില്‍മന്ത്രാലയവും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇവ രണ്ടും ഒന്നിച്ച് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് കഴിഞ്ഞവര്‍ഷം ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഈ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക