ന്യൂഡൽഹി : മനസ്സാക്ഷിക്കും ഉത്തമബോധ്യത്തിനും അനുസൃതമായാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര സുപ്രീം കോടതിയിലെ യാത്രയയപ്പിൽ വ്യക്തമാക്കി. ചടങ്ങിൽ തനിക്കു പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതു ചോദ്യം ചെയ്ത് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിനു കത്തയച്ചു.
തന്റെ വിധിന്യായങ്ങൾ വിശകലനം ചെയ്യുമ്പോൾ നിറം ചാർത്തരുതെന്നു വിഡിയോ കോൺഫറൻസിലൂടെ നടന്ന യാത്രയയപ്പിൽ ജസ്റ്റിസ് മിശ്ര പറഞ്ഞു. ‘‘എനിക്കു ശക്തിയായത് സഹപ്രവർത്തകരും അഭിഭാഷകരുമാണ്. അഭിഭാഷകരിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിച്ചു’’ – അദ്ദേഹം പറഞ്ഞു.
വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം
ജസ്റ്റിസ് മിശ്രയെപ്പോലെ അചഞ്ചലനായ മറ്റൊരു ജഡ്ജിയെ താൻ കണ്ടിട്ടില്ലെന്നും ഉരുക്കു ജഡ്ജിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുവെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. ‘‘പ്രസക്തമായ പല വിധിന്യായങ്ങളും ജസ്റ്റിസ് മിശ്ര എഴുതി. അവയിൽ ചിലത് വലിയ ചലനങ്ങളുണ്ടാക്കുന്നതായിരുന്നു. പ്രശാന്ത് ഭൂഷനെ കോടതി ശിക്ഷിക്കാതിരുന്നെങ്കിൽ സന്തോഷമായേനെ. എന്നാൽ, ജസ്റ്റിസ് മിശ്ര എഴുതിയ വിധിന്യായം കോടതിയലക്ഷ്യ നിയമം വിശദമായി വ്യാഖ്യാനിക്കുന്നതാണ്’’ – വേണുഗോപാൽ പറഞ്ഞു.
കഠിനാധ്വാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും വലിയ ധൈര്യത്തിന്റെയും പൈതൃകമാണ് ജസ്റ്റിസ് മിശ്ര നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
ചടങ്ങിലേക്കു ക്ഷണിച്ചശേഷം പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തന്നെയും ബാറിനെയും അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ചീഫ് ജസ്റ്റിസിനുള്ള കത്തിൽ ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തി. കേൾക്കാൻ താൽപര്യപ്പെടാത്തതെന്തെങ്കിലും പറയുമെന്ന ആശങ്കയിലാവാം അത്. എന്നാൽ, ജസ്റ്റിസ് മിശ്രയ്ക്കു സന്തോഷവും ദീർഘായുസ്സും നേരാനും ആത്മപരിശോധനയ്ക്കുള്ള കരുത്ത് ഈശ്വരൻ നൽകട്ടെയെന്ന് ആശംസിക്കാനുമാണ് താൻ ഉദ്ദേശിച്ചത്.
‘‘ജഡ്ജിമാർ ബാറിനെ ഭയക്കുന്ന അവസ്ഥയിലേക്കാണ് സുപ്രീം കോടതി എത്തിയിരിക്കുന്നത്. ജഡ്ജിമാർ വരും, പോകും. പക്ഷേ, ബാർ നിലനിൽക്കും. അതാണ് സുപ്രീം കോടതിയുടെ യഥാർഥ ശക്തി. പ്രസിഡന്റിന്റെ കാലാവധി ഡിസംബറിൽ തീരുംവരെ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ചടങ്ങുകളിലൊന്നും ഇനി ഞാൻ പങ്കെടുക്കില്ല’’ – ദവെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക