ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ കരിമ്പിന് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു വയസുകാരി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതായി പൊലീസ് അറിയിച്ചു. അടുത്തിടെ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ കേസ് ആണിത്.
സിംഘാഹി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കരിമ്പിന് പാടത്ത് കണ്ടെത്തിയ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു.
കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് എസ്പി സത്യേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ കരിമ്പിന് പാടത്ത് തിരച്ചില്‍ നടത്തും. കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്ന് എസ്പി പറഞ്ഞു. വേണ്ടിവന്നാല്‍ പ്രതികള്‍ക്കെതിരെ എന്‍എസ്എ പ്രയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തോടുള്ള വിദ്വേഷത്തെത്തുടര്‍ന്ന് ലേഖറാം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസിനു നല്കിയ പരാതിയില്‍ പിതാവ് ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക