അനൂപ് മുഹമ്മദിന് വൻതോതിൽ ലഹരി മരുന്ന് മാഫിയയുമായി ബന്ധമെന്ന് സൂചന. അനൂപ് മുഹമ്മദിന്റെ മൊഴിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്രതികളുടെ മൊബൈൽ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കൾക്ക് പ്രതികൾ മൂന്ന് വർഷമായി ലഹരി എത്തിച്ചു നൽകിയതിന്റെ തെളിവുകൾ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നൽകിയത്.
ഈ എട്ട് യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്തിന് കൂടുതൽ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. ലഹരി കടത്തിൽ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങൾ അറസ്റ്റിലായ അനിഘയുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.
റമീസിന്റെ ഫോൺ നമ്പർ അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അനൂപും റമീസും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് നടപടിയാരംഭിച്ചത്. ഓണാവധിക്കു ശേഷം കസ്റ്റംസിന്റെ അപേക്ഷ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. സ്വർണക്കടത്തിൽ അനൂപ് അടക്കമുള്ളവർ പണം നിക്ഷേപിച്ചിട്ടുണ്ടോ, പ്രതികൾ സ്വർണക്കടത്ത് ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളായിരിക്കും കസ്റ്റംസ് അന്വേഷിക്കുക. റമീസ് നിലവിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ കഴിയവെ ബംഗളുരുവിൽ നിന്നാണ് എൻഐഎ അറസ്റ്റു ചെയ്തത്. ഇവർക്ക് ബംഗളുരുവിൽ ഒളിവിൽ കഴിയാൻ ബംഗളുരു ലഹരിക്കേസിൽ ഇപ്പോൾ പിടിയിലായ പ്രതികൾ സഹായം ചെയ്തിട്ടുണ്ടോയെന്നതടക്കം കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക