ആഴ്ചകൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ പരിശീലനത്തിനെത്തി. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ.
എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു. പക്ഷെ, ജൂണിൽ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജൻ്റായി ക്ലബ് വിടാൻ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കിൽ ക്ലബുകൾ 700 മില്ല്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു.
ക്ലബ് വിടുന്നു എന്ന് പ്രഖ്യാപിച്ച താരം മാനേജ്മെൻ്റിന്റെ പിടിവാശിക്കൊടുവിൽ ക്ലബിനെ കോടതി കയറ്റാൻ താത്പര്യമില്ലെന്നറിയിച്ചാണ് ഈ സീസൺ കൂടി ഇവിടെ തുടരാൻ തീരുമാനിച്ചത്. അതേസമയം, മെസിക്ക് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യ ചില ദിവസങ്ങളിൽ താരം ഒറ്റക്ക് പരിശീലനം നടത്തും. അതിനു ശേഷം അദ്ദേഹം ടീം അംഗങ്ങൾക്കൊപ്പം ചേരും. ശനിയാഴ്ച നാസ്റ്റികിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ പ്രീ സീസൺ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക