സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സഹോദരന് വഴി മയക്കുമരുന്ന് നടന് എത്തിച്ചുനല്കിയിരുന്നതായി നടി റിയ ചക്രബര്‍ത്തി. മുംബൈയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം സമ്മതിച്ചതെന്ന് എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ആറു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ റിയയെ ഞായറാഴ്ച വൈകിട്ട് ആറരയോടെ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 17ന് സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ് സെയ്ദില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ പോയ കാര്യം തനിക്കറിയാമെന്നും റിയ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇടപാടിനെ കുറിച്ച് അറിയുന്നതിന് അപ്പുറം സെയ്ദും സഹോദരന് ഷൗവിക് ചക്രബര്‍ത്തിയുമായി ചേര്‍ന്ന്് നടത്തിയ ഇടപാട് ഏകോപിപ്പിച്ചത് താന്‍ ആണെന്നും റിയ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
മാര്‍ച്ച് 15 മുതല്‍ സഹോദരനുമായി നടത്തിയ ചാറ്റുകളെല്ലാം സത്യമാണ്. ഈ ചാറ്റുകളെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തില്‍നിന്ന് സഹോദരന് മയക്കുമരുന്ന് വാങ്ങിയിരുന്നത് അറിയാമെന്നും ഇയാള്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, റിയ ചക്രബര്‍ത്തി ഞായറാഴ്ച ഏറെ വൈകിയാണ് ഹാജരായതെന്നും അതിനാല്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തീകരിക്കാനായില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെ മാധ്യമങ്ങളോട് പറഞ്ഞു. റിയയോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കടത്ത് കേസില്‍ ഷൗവിക് ചക്രബര്‍ത്തിയെ വെളളിയാഴ്ച നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു റിയയുടെ സഹോദരന്റെ അറസ്റ്റ്് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക