തലശ്ശേരി കോടിയേരി മലബാർ കാൻസർ സെന്ററിൽ 59 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും 103 കോടി രൂപയുടെ നിർമാണപ്രവൃത്തിയുടെ ശിലാസ്ഥാപനവും 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ 11.30ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയാവും.
പീഡിയാട്രിക് ഹെമറ്റോളജി–-ഓങ്കോളജി ബ്ലോക്ക് 11.70 കോടി രൂപ വിനിയോഗിച്ചാണ് പണിതത്. ന്യൂക്ലിയർ മെഡിസിൻ ബ്ലോക്ക് (ഒമ്പത് കോടി), ക്ലിനിക്കൽ ലാബും ഗവേഷണ ബ്ലോക്കും (-18.33 കോടി), ഇന്റർവെൻഷൻ റേഡിയോളജി ബ്ലോക്ക് ﹣(ഒമ്പത് കോടി), കാന്റീൻ വിപുലീകരണം (95 ലക്ഷം) എന്നിവയാണ് പൂർത്തിയാക്കിയത്.
64 സ്ളൈസ് സിടി സ്കാനർ (ആറ് കോടി), സ്പെക്ട് സിടി (നാല് കോടി) ഉപകരണങ്ങളും അനുബന്ധമായി സജ്ജീകരിച്ചു.
റേഡിയോ തെറാപ്പി ബ്ലോക്ക് വിപുലീകരണം, ഒ പി നവീകരണം, സ്റ്റുഡന്റ് ഹോസ്റ്റൽ നിർമാണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. കിഫ്ബി ഭരണാനുമതി നൽകിയ 81.69 കോടി രൂപയാണ് റേഡിയോ തെറാപ്പി ബ്ലോക്കിനും ഒപി നവീകരണത്തിനും വിനിയോഗിക്കുക.
21.55 കോടി രൂപ ചെലവഴിച്ചാണ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ പണിയുന്നത്.
എംസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളാണിത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ടാംഘട്ടത്തിൽ 14 നിലയുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമൊരുക്കും. ഇതിന് 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക