തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ അക്രമാസക്തമായി. യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു നീക്കി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനു പരുക്കേറ്റു. എബിവിപി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണു അരങ്ങേറിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രകടനം പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക