കാസര്‍കോട്: ലോക് ഡൗണ്‍ കാലത്ത് തൊണ്ടി മുതലായി പിടികൂടിയ മദ്യം കാണാതായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗര്‍ സിഐ വി.വി മനോജ് പറഞ്ഞു. 10 കേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നും ഈ വര്‍ഷം ഏപ്രില്‍ 24നും ഇടയില്‍ വിവിധ അബ്കാരി കേസുകളിലായി പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച മദ്യത്തില്‍ നിന്നാണ് 106.62 ലിറ്റര്‍ മദ്യം കാണാതായതെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് എക്സൈസ് റേയ്ഞ്ച് ഓഫീസില്‍ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം കാണാതായത്. വിവാദം ഉയര്‍ന്നതോടെ കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നേരത്തെ പിടികൂടി തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തില്‍ കുറവ് കണ്ടെത്തിയത്.
പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത് സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയര്‍ ഗ്രേഡ് ഓഫീസര്‍ ഗോപാലകൃഷ്ണന്, എസ്.ഐമാരായ പി.പി മധുസൂദനന്, ശശിധരന് പിള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി സുഭാഷ്, കെ.വി സുരേഷ് എന്നിവരാണ്. എക്സൈസ് ഓഫീസില്‍ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും പോലീസ് അന്വേഷണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക