കൊട്ടിയം: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു. പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചത്.
ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവിൽ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുകയാണ്. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം മനോരമ ഓൺലൈനിനോട് പറഞ്ഞു.അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ക്വാറന്റീനിൻ ആണെന്ന കാരണം പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണ്.
തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിനു തെളിവാണെന്നും റംസിയുടെ പിതാവ് പറയുന്നു. കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യപ്പെട്ടു. റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്റെ ഉമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക