ചെന്നൈ: ബേക്കറിയിലെത്തിയ യുവതിയുടെ മൊബൈൽ നമ്പർ ഡേറ്റിങ് ആപ്പിൽ അപ്ലോഡ് ചെയ്ത പത്തൊമ്പതുകാരൻ പിടിയിൽ. യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും എത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തൊമ്പതുകാരൻ പിടിയിലായിരിക്കുന്നത്.
തമിഴ്നാട് വില്ലുപുരത്ത് ബേക്കറി തൊഴിലാളിയായ വെങ്കിടേഷ് എന്ന 19 കാരനാണ് അറസ്റ്റിലായത്. യുവതി ബേക്കറിയിൽ കേക്ക് ഓർഡർ ചെയ്യാനെത്തിയപ്പോഴായിരുന്നു ഇയാൾക്ക് അവരുടെ നമ്പർ ലഭിച്ചത്. സെപ്റ്റംബർ എട്ടിനായിരുന്നു ഇവർ കേക്ക് ഓർഡർ ചെയ്യാൻ ബേക്കറിയിൽ എത്തിയത്. ഇവിടെ വെച്ച് ലഭിച്ച നമ്പറാണ് പത്തൊമ്പതുകാരൻ ഡേറ്റിങ് ആപ്പിലിട്ടത്.
പയ്യന്നൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55കാരന് പിടിയില്‍
ഫോൺ കോളുകൾ പതിവായതോടെ അമ്പട്ടൂർ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ നമ്പർ അപ്ലോഡ് ചെയ്തയാളെ കണ്ടെത്താനായത്. ഡേറ്റിങ് ആപ്പിൽ മറ്റൊരു പ്രൊഫൈലുണ്ടാക്കി ഇവരുടെ കുടുംബം മെസേജ് അയച്ചപ്പോഴാണ് യുവാവ് മറുപടി നൽകിയത്.
ഇയാളുടെ വിവരങ്ങൾ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇയാളുടെ ഫോൺ കണ്ടെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു. നേരത്തെ ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥി ഡേറ്റിങ് ആപ്പിൽ സഹപാഠിയുടെ പ്രൊഫൈൽ ഉണ്ടാക്കിയെന്ന വാർത്ത ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക