ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.
ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. 1953ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യ ചിത്രം. അൾത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 1975ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
എസ് പി പിള്ളയാണ് ശാന്തിയെ സിനിമാ രംഗത്ത് എത്തിച്ചത്. അറിയപ്പെടുന്ന നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക