കോഴിക്കോട് ജില്ലയിലെ പ്രധാന വ്യാപര കേന്ദ്രമായ പാളയം മാര്‍ക്കറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിടും. പാളയം മാര്‍ക്കറ്റില്‍ 760 പേരെ ടെസ്റ്റ് ചെയ്തതിൽ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം ആയത്. പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗ ലക്ഷണം കാണിക്കാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കാനാണ് തീരുമാനം. ഇന്നലെ മാത്രം 394 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 383 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനതോതില്‍ കേരളത്തിന്റെ നില അതീവഗുരുതരമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശോധിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുകയാണ് കേരളത്തിന്റെ സ്ഥിതി. കഴിഞ്ഞ മൂന്നാഴ്ചയിലെ കൊവിഡ് കണക്കുകളാണ് കേരളത്തിന്റെ നില ആശ്വാസകരമല്ലെന്ന് തെളിയിക്കുന്നത്.
ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസറ്റിവിറ്റി നിരക്ക് 7.4 ശതമാനമായിരുന്നു. കേരളത്തില്‍ 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11 ശതമാനമായി ഉയര്‍ന്നപ്പോള്‍ കേരളത്തിലേത് 5.6 ശതമാനമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 19 ഓടെ ദേശീയ നിരക്ക് 8.7 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ കേരളത്തിലിത് 9.1 ശതമാനത്തിലെത്തി. ഇത്തരത്തില്‍ ദേശീയ ശരാശരിയെപ്പോലും മറികടക്കുന്ന പോസറ്റിവിറ്റി നിരക്ക് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. പോസറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക