സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ. സിബിഐ കേസെടുത്തതോടെ വിജിലൻസ് അന്വേഷണം നിലനിൽക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും.
സംസ്ഥാനം പ്രത്യേക അന്വേഷണം നടത്തിയതിനെ സിബിഐ എതിർക്കുമെന്നാണ് നിലവിലെ വിവരം. യുഎഇയുമായി ബന്ധപ്പെട്ട കേസായതിനാൽ വിജിലൻസിന് പരിമിതികളുണ്ടെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സിബിഐയ്ക്കേ വിദേശത്ത് പോകാനും കേസ് അന്വേഷിക്കാനും സാധിക്കൂ.അതേസമയം സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിൻ വെഞ്ചേഴ്സുമാണ് ഒന്നും രണ്ടും പ്രതികൾ. ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ ഉടൻ രേഖപ്പെടുത്തും.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്ഐആറിൽ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയിൽ ഒൻപത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനിൽ അക്കര എംഎൽഎയുടെ ആരോപണം. 4.25 കോടി രൂപയുടെ കമ്മീഷൻ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ലഭിച്ചുവെന്നത് സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാർ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക