ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് ഏഴ് റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്. ഒരു വിക്കറ്റും നഷ്ടമായി. പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരാണ് സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്.
ആര്‍സിബിക്കായി നവ്ദീപ് സയ്നി മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ മൂവര്‍ക്കും വലിയ റണ്‍ സൂപ്പര്‍ ഓവറില്‍ കണ്ടത്താന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ഓവറില്‍ ഇഷാന് കിഷനെ ഇറക്കാത്തത് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലാണ് മുംബൈ ആരാധകരടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്.
ഇപ്പോഴിതാ ഇത്തരം വാദങ്ങളോട് പ്രതികരിച്ച് മുംബൈ മുഖ്യ പരിശീലകന് മഹേല ജയവര്‍ധനെ രംഗത്തെത്തി. ഇത്തരം കാര്യങ്ങളെ കുറിച്ച് വായ കൊണ്ട് പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ പോളിയും (പൊള്ളാര്‍ഡും) ഹര്‍ദിക്കും സൂപ്പര്‍ ഓവറുകളില്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് കഴിവ് തെളിയിച്ച പരിചയ സമ്പത്തുള്ള താരങ്ങളാണ്. അപ്പോള്‍ അത് ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. സൂപ്പര്‍ ഓവറില്‍ 10- 12 റണ്‍സ് സ്കോര്‍ ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു- മഹേല പറയുന്നു.
ഇഷാന് കിഷന് ക്ഷീണിതനായതിനാലാണ് അദ്ദേഹത്തെ സൂപ്പര്‍ ഓവറില്‍ കളിക്കാന്‍ ഇറക്കാതിരുന്നത്. സൂപ്പര്‍ ഓവറില്‍ കുറച്ചുകൂടി റണ്‍സ് സ്കോര്‍ ചെയ്യാമായിരുന്നു. എങ്കില്‍ ബൗള്‍ ചെയ്ത ബുമ്റയ്ക്ക് അത് പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. ജയവര്‍ധനെ വ്യക്തമാക്കി.
ഇഷാന് കിഷന് മികച്ച രീതിയില്‍ ബാറ്റ് ചെയ്തതായി മഹേല പറയുന്നു. പരമാവധി റണ്‍സ് സ്കോര്‍ ചെയ്ത് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇഷാനോട് പറഞ്ഞത്. അത് വിദഗ്ധമായി തന്നെ ഇഷാന് നടപ്പാക്കി. നല്ല രീതിയില്‍ കളിച്ചു. മികച്ച ഷോട്ടുകളും ഉതിര്‍ത്തു. പൊള്ളാര്‍ഡുമായി ചേര്‍ന്ന് യുവ താരം മികച്ച കൂട്ടുകെട്ടുണ്ടാക്കിയെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക