ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് സി.ബി.ഐ രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ലവ് കുഷ് സികര്‍വാര്‍ എന്ന പ്രതിയുടെ വീട്ടില്‍ നിന്നാണ് സി.ബി.ഐയ്ക്ക് രക്തക്കറയുള്ള വസ്ത്രം ലഭിച്ചത്. എന്നാല്‍ സികര്‍വാറിന്റെ കുടുംബം സി.ബി.ഐയുടെ കണ്ടെത്തലിനെതിരെ രംഗത്ത് വന്നു.
ലവ് കുഷ് സികര്‍വാറിന്റെ ഇളയ അനുജനായ രവി സികര്‍വാര്‍ പെയിന്റ് പണിക്ക് പോകുന്നയാളെന്നും പെയ്ന്റ് കറയാണ് വസ്ത്രത്തിലുണ്ടായിരുന്നതെന്നുമാണ് ഇവരുടെ മറ്റൊരു സഹോദരനായ ലളിത് സികര്‍വാര്‍ പറഞ്ഞത്.
‘ സി.ബി.ഐ രണ്ടര മണിക്കൂറോളൂം സമയം ഞങ്ങളുടെ വീട്ടില്‍ പരിശോധന നടത്തി. ചുവപ്പ് നിറം കണ്ട ഒരു വസ്ത്രം അവര്‍ കണ്ടെടുത്തിട്ടുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും അനുജനായ രവിയുടെ വസ്ത്രമാണ് അത്. അവന് പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. സി.ബി.ഐ സംഘം കരുതുന്നതുപോലെ അത് രക്തക്കറയല്ല, എന്നായിരുന്നു ലളിത് സികര്‍വാര്‍ പറഞ്ഞത്.
വ്യാഴാഴ്ചയാണ് സി.ബി.ഐ സംഘം നാല് പ്രതികളുടേയും വീട്ടില്‍ തെളിവെടുപ്പിന്റെ ഭാഗമായി എത്തിയത്. അവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാല് ദിവസമായി ഹാത്രാസില്‍ തുടരുന്ന സി.ബി.ഐ സംഘം പെണ്‍കുട്ടിയുടെ അച്ഛന്റേയും സഹോദരന്റേയും വിശദമായ മൊഴി എടുത്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനേയും അമ്മയേയും അമ്മായിയേയും സംഭവം നടന്ന സ്ഥലത്ത് സി.ബി.ഐ സംഘം കൊണ്ടുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക