ഉള്ളി, സവാള വില വീണ്ടും കുതിച്ചുയർന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വർധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കിൽ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 95–98 രൂപയായി.
സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വിൽപന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വർധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വർധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാർക്കറ്റിലെത്താൻ അടുത്ത വർഷം മാർച്ച് മാസമെങ്കിലുമാകുമെന്ന് ഇവർ പറയുന്നു. ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മൊത്തവ്യാപാരികൾ ഗോഡൗണുകൾ അടച്ചിട്ടതും വില വർദ്ധനയിൽ പ്രതിഫലിച്ചിട്ടുണ്ട്.
നിലവിൽ ലഭിക്കുന്ന ഉള്ളിയുടെ ഗുണനിലവാരവും കുറവാണ്. 100 കിലോഗ്രാം സവാള കൊണ്ടുവന്നാൽ അതിൽ 15 കിലോഗ്രാമും ചീഞ്ഞതാണെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞവർഷ അവസാനം ഉള്ളി വില കിലോയ്ക്ക് 200 രൂപയോളം അടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക