തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പിന്തുണച്ച് തിരുവനന്തപുരത്തെ സിപിഎം നേതാവും തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐ.പി. ബിനു രംഗത്ത്. കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളിക്ക് ഇരയായിമാറിയ പ്രിയ സഖാവാണ് ബിനീഷ് എന്ന് ‘ഞങ്ങള്‍ സഖാക്കള്‍’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിനു പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം……………
ഞങ്ങള്‍ സഖാക്കള്‍ .
എല്ലാക്കാലത്തും ചേര്‍ത്ത് തന്നെ പിടിക്കും.
ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി)
സിപിഐഎം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങള്‍ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല. അതിന്റെ പേരില്‍ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും.
ബിനീഷ് എട്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ എനിക്ക് നേരിട്ട് അറിയാം. എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നില്ക്കുന്ന അനുജന്, എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നില്‍ നില്ക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാന്‍. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാന്‍ കള്ളക്കഥകള്‍ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകള്‍ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതുകയും വേണ്ട.
ബിനീഷിന് ഐക്യദാര്‍ഢ്യവും അഭിവാദ്യങ്ങളും
പ്രതികരിക്കാൻ ഇവിടെ എഴുതുക