ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് വിവരം.
ചോദ്യം ചെയ്യല്ലില്‍ കമറുദ്ദീന് എം.എല്‍.എ നല്കിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എംഡിയായ ടി.കെ.പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീന് പറയുന്നത്.
രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറി കാര്യങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയര്മാന് താനാണെങ്കിലും അതെല്ലാം രേഖയില്‍ മാത്രമായിരുന്നു. എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീന്റെ മൊഴിയിലുണ്ട്.
അതേസമയം, എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്കി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക