കൂത്താട്ടുകുളം : രാജീവിന്റെയും മകൻ മിഥുനിന്റെയും അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് ഇലഞ്ഞി ആലപുരം ഗ്രാമം. കോലടിയിലെ വീട്ടിൽ മിഥുന്റെ അമ്മ നിമ്മിയെ തനിച്ചാക്കിയാണ് വാഹനാപകടത്തിൽ ഇരുവരും ഈ ലോകത്തു നിന്നു യാത്രയായത്.
മിഥുന്റെ ഏകസഹോദരി അഞ്ജിതയുടെ (18) മരണം ഒരു വർഷം മുൻപായിരുന്നു. ഭിന്നശേഷിയുണ്ടായിരുന്ന അഞ്ജിത ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരിച്ചത്. മകളുടെ വേർപാടിന്റെ വേദനയിൽ നിന്ന് മോചിതയാകും മുൻപേയാണ് ഭർത്താവിനെയും മകനെയും നിമ്മിക്ക് നഷ്ടമായത്.
വീടിനോടു ചേർന്ന് തയ്യൽക്കട നടത്തുകയായിരുന്നു നിമ്മി. വീടുനിർമാണവുമായി ബന്ധപ്പെട്ട മരപ്പണികൾ ചെയ്താണ് രാജീവ് കുടുംബം പുലർത്തിയിരുന്നത്. 2 ദിവസം മുൻപ് കയ്യിൽ ഉണ്ടായ പരുക്കിന്റെ മുറിവ് ഡ്രസ് ചെയ്യുന്നതിനാണ് രാവിലെ പത്തരയോടെ മിഥുനൊപ്പം ബൈക്കിൽ ഇലഞ്ഞിയിലെ ജോലിസ്ഥലത്തു നിന്നു രാജീവ് മോനിപ്പിള്ളിയിലെ ആശുപത്രിയിലേക്ക് പോയത്.
ഒന്നര മണിക്കൂറിനുള്ളിൽ വന്നതു വിയോഗവാർത്ത. ജീവിതവഴിയിൽ ഉറ്റവരെ നഷ്ടപ്പെട്ട നിമ്മിയുടെ വേദന നാട്ടുകാരുടെയും നൊമ്പരമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക