കുറ്റിപ്പുറം: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്നുള്ള മോഷണം തടയാൻ കുറ്റിപ്പുറം പൊലീസിന്റെ സൗജന്യ സുരക്ഷാ സംവിധാനം. വീട്ടിൽ മോഷ്ടാക്കൾ എത്തിയാൽ പൊലീസ് സ്റ്റേഷനിലേക്കും വീട്ടുടമസ്ഥനും ഫോൺകോൾ എത്തും.
മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സഹിതമുള്ള വിവരങ്ങൾ തത്സമയം 3 ഫോണുകളിലേക്ക് കൈമാറും. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ 3 വീടുകളിൽ മോഷണ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സേവനം ഒരുക്കിയത്. സിഐ ശശീന്ദ്രൻ മേലയിലിന്റെ ആശയപ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി 2 ഉപകരണങ്ങൾ സജ്ജമായി.
7 ദിവസംവരെ വീട് പൂട്ടിപ്പോകുന്ന കുടുംബങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. യാത്ര പോകുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചാൽ പൊലീസ് വീട്ടിലെത്തി ഉപകരണം സ്ഥാപിക്കും. മോഷ്ടാക്കൾ വീട്ടിൽ കയറാൻ ശ്രമിച്ചാൽ വിവരം ഫോൺ കോളായി ലഭിക്കും.
ഇതിനു പുറമേ അലാം പ്രവർത്തിക്കും. വീട്ടിലോ, സമീപത്തെ വീട്ടിലോ അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലോ അലാം സ്ഥാപിക്കാൻ കഴിയും. 13,000 രൂപയുടെ ഉപകരണങ്ങൾ ആവശ്യക്കാർക്ക് അനുസരിച്ച് എത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക