ഏതാനും മില്ലി സെക്കന്റുകള്‍ മാത്രം നീണ്ടു നില്ക്കുന്ന ഊര്‍ജ്ജ വിസ്ഫോടനങ്ങളാണ് ഫാസ്റ്റ് റേഡിയോ ബസ്റ്റ് അഥവാ എഫ്ആര്‍ബികള്‍. സൂര്യന് മൂന്ന് ദിവസം കൊണ്ട് പുറത്തുവിടുന്നതിന് തുല്യമായ അളവ് ഊര്‍ജ്ജമാണ് പല എഫ്ആര്‍ബികളുടെ സമയത്തും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുറത്തുവിടുക.
ശാസ്ത്രലോകത്തിന് ഇപ്പോഴും പിടികൊടുത്തിട്ടില്ലാത്ത ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സാധ്യതയുള്ള കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഭൂമിയില്‍ നിന്നും 16,700 പ്രകാശവര്‍ഷം അകലെയുള്ള അതീവ കാന്തികബലമുള്ള ഒരു നക്ഷത്രമാണ് നിര്‍ണായക സൂചനകള്‍ നല്‍കുന്നത്.
1E 1547.0-5408 എന്ന് പേരിട്ടിരിക്കുന്ന ഈ ഉയര്‍ന്ന കാന്തിക ബലമുള്ള മാഗ്നെറ്ററില് നിന്നും 2009ല്‍ ശേഖരിച്ച വിവരങ്ങളാണ് ഇപ്പോള്‍ ഗവേഷകര്‍ പുനഃപരിശോധിക്കുന്നത്. ഈ മാഗ്നെറ്ററില് നിന്നും അന്ന് പുറത്തുവന്നിരുന്ന റേഡിയോ തരംഗങ്ങള്‍ക്ക് മറ്റൊരു മാഗ്നെറ്റാറായ SGR 1935+2154ല്‍ നിന്നും വന്ന റേഡിയോ തരംഗ വിസ്ഫോടനങ്ങളുമായി വളരെയധികം സാമ്യതയുണ്ട്.
ഇതോടെ അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍ അഥവാ എഫ്ആര്‍ബികളുടെ തുടക്കം ഇത്തരം നക്ഷത്രങ്ങളാണെന്ന സൂചനയാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഈ രണ്ട് മാഗ്നെറ്ററുകളില് നിന്നുള്ള അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍ക്കും നേരത്തെ കണക്കാക്കിയിരുന്ന എഫ്ആര്ബികളേക്കാള് അല്പം സമയക്കൂടുതലുണ്ട്.
ഇതോടെ അതിവേഗ റേഡിയോ വിസ്ഫോടനങ്ങളെക്കുറിച്ചുള്ള നിര്‍വചനത്തില്‍ തന്നെ മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നാണ് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയാന്‍ലൂക്ക ഇസ്രേല്‍ സൂചിപ്പിക്കുന്നത്.
ജ്യോതിശാസ്ത്രജ്ഞരെ എക്കാലത്തും വെല്ലുവിളിച്ചിട്ടുള്ള പ്രപഞ്ച പ്രതിഭാസങ്ങളിലൊന്നാണ് അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍. ഏതാനും മില്ലി സെക്കന്റുകള്‍ മാത്രം നീണ്ടു നില്ക്കുന്ന ഈ ഊര്‍ജ്ജ പ്രവാഹങ്ങള്‍ എപ്പോഴാണ് സംഭവിക്കുകയെന്ന് പ്രവചിക്കുക എളുപ്പമല്ല.
ഇതുവരെ കണ്ടെത്തിയ പല അതിവേഗ റേഡിയോ വിസ്ഫോടനങ്ങളുടെ ഉറവിടങ്ങളും പരമാവധി ഒരു തവണ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും. 2007ല്‍ മാത്രമാണ് അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടതെന്നതും ശ്രദ്ധേയമാണ്.
ഇതുവരെ മാഗ്നെറ്ററുകളില് നിന്നും റേഡിയോ വിസ്ഫോടനങ്ങള്‍ വരുന്നതായി രേഖപ്പെടുത്തിയിട്ടുമില്ലായിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് SGR 1935+2154ല്‍ നിന്നും അതിവേഗ റേഡിയോ വിസ്ഫോടനം സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടത്. മറ്റൊരു ക്ഷീരപഥത്തില്‍ സംഭവിച്ചതായിട്ട് കൂടി നമുക്ക് തിരിച്ചറിയാന്‍ തക്ക ശക്തമായിരുന്നു ഇത്. ഈ മാസം ആദ്യമാണ് SGR 1935+2154ന്റെ അതിവേഗ റേഡിയോ വിസ്ഫോടനത്തെ ഔദ്യോഗിമായി സ്ഥിരീകരിച്ചത്. പിന്നീട് ശക്തി കുറഞ്ഞ ചില റേഡിയോ വിസ്ഫോടനങ്ങള്‍ കൂടി SGR 1935+2154ല്‍ നിന്നും രേഖപ്പെടുത്തപ്പെട്ടു.
SGR 1935+2154ന്റെ അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ഇസ്രേലും സഹപ്രവര്‍ത്തകരും മറ്റൊരു മാഗ്നെറ്ററായ 1E 1547.0-5408ന്റെ പൂര്‍വ ചരിത്രം എടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഓസ്ട്രേലിയയിലെ പാര്‍ക്സ് ഒബ്സര്‍വേറ്ററിയിലും നാസയുടെ എക്സ്റേ ഒബ്സര്‍വേറ്ററിയിലും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എക്സ്എംഎം ന്യൂട്ടണ്‍ ഒബ്സര്വേറ്ററിലും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചു. ഈ പരിശോധനക്കൊടുവിലാണ് സമാനമായ അതിവേഗ റേഡിയോ വിസ്ഫോടനം 2009ല്‍ 1E 1547.0-5408ലും ഉണ്ടായതായി കണ്ടെത്തിയത്.
1E 1547.0-5408ല്‍ രണ്ട് റേഡിയോ വിസ്ഫോടനങ്ങള്‍ 2009 ഫെബ്രുവരി മൂന്നിനുണ്ടായെന്നാണ് കണ്ടെത്തല്‍. ഇതില്‍ ആദ്യത്തേത് 200 മില്ലിസെക്കന്റ് നീണ്ടതായിരുന്നു. രണ്ടാമത്തേതിനും സമാനമായ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും ശേഷി കുറവായിരുന്നു. 1E 1547.0-5408ലും SGR 1935+2154ലും സംഭവിച്ച അതിവേഗ റേഡിയോ വിസ്ഫോടനങ്ങള്‍ ഏതാണ്ട് ഒരേ ദൈര്‍ഘ്യവും സ്വഭാവവുമുള്ളതായിരുന്നു.
എന്നാല്‍ നേരത്തെ അതിവേഗ റേഡിയോ വിസ്ഫോടനങ്ങളുടെ നിര്‍വചനത്തെ അപേക്ഷിച്ച് ദൈര്ഘ്യമേറിയവയായിരുന്നു ഇത്.
പ്രപഞ്ച രഹസ്യങ്ങളെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് ഇസ്രേല്‍ അടങ്ങുന്ന ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. അസ്ട്രോഫിസിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക