അടിമാലി : വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ നാൽപത്തിയെട്ടുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കൽ മാത്യുവിനെ ആണ് ഇന്നലെ രാവിലെ ബസ് സ്റ്റാൻഡ് ജംക്ഷനിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കിടന്നത്. ഇതിനു സമീപത്തു നിന്ന് തലയിൽ ഇടിക്കാൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന സിമന്റ് ഇഷ്ടിക കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
10 വർഷമായി വീടുമായുള്ള ബന്ധം ഉപേക്ഷിച്ച് അടിമാലി ടൗണിൽ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും മറ്റുമായാണ് മാത്യു താമസിച്ചിരുന്നതത്രെ. ഒരാഴ്ച മുൻപ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളുമായി ഉണ്ടായ കലഹം കയ്യാങ്കളിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നിഗമനം.
പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇടുക്കിയിൽ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
അടിമാലി സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക