ഒറ്റരാത്രികൊണ്ട് ലക്ഷാധിപതികളോ കോടിപതികളോ ആകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഭാഗ്യമാണ് പലരുടെയും ജീവിതം ഇത്തരത്തിൽ മാറ്റി മറിക്കുന്നത്. നിധി കിട്ടുന്ന സംഭവങ്ങളും അപൂർവ്വമായി റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ മധ്യപ്രദേശിലെ ഒരു കർഷകന് കൃഷിയിടത്തിൽനിന്ന് ലഭിച്ചത് വജ്രശേഖരമാണ്. അത് ലേലം ചെയ്തപ്പോൾ കിട്ടയതാകട്ടെ 60.6 ലക്ഷം രൂപയും.
മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തുള്ള 45കാരനായ കർഷകൻ ലഖാൻ യാദവിനാണ് കുറച്ചുനാൾ മുമ്പ് കൃഷിയിടത്തിൽനിന്ന് വജ്രശേഖരം ലഭിച്ചത്. പാട്ടഭൂമിയിലാണ് ലഖാൻ യാദവിന് ഭാഗ്യം കടാക്ഷിച്ചത്.
കൃഷി ആവശ്യത്തിനായി കുഴി എടുക്കുമ്പോഴാണ്, തിളങ്ങുന്ന ഒരു കല്ല് കണ്ടത്. അത് ഒരു സാധാരണ കല്ലാണെന്നാണ് ആദ്യം കരുതിയതെങ്കിലും, കൈയിലെടുത്തപ്പോഴാണ് തിളങ്ങുന്നത് കണ്ടത്.
സംശയം തോന്നിയ അദ്ദേഹം പട്ടണത്തിലെ ഒരു ജൂവലറിയിൽ കൊണ്ടുപോയി ഇത് കാണിച്ചു. അപ്പോഴാണ്, ഇത് വജ്രമാണെന്ന് മനസിലായത്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ചു അത് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ഈ വജ്ര കല്ല് ലേലം ചെയ്തത്. ലേലത്തിൽ ലഭിച്ചതാകട്ടെ 60.6 ലക്ഷം രൂപയും.
ഒറ്റരാത്രികൊണ്ട് ലക്ഷാധിപതിയായെങ്കിലും ലഖാൻ യാദവിന് അമിതമായ ആഗ്രങ്ങളൊന്നുമില്ല. നാലു മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി ഈ തുക സ്ഥിര നിക്ഷേപമായി ബാങ്കിലിടാനും ഉദ്ദേശിക്കുന്നു.
“എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഞാൻ കൂടുതൽ വിദ്യാഭ്യാസം നേടിയിട്ടില്ല, എന്റെ നാല് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കണം. അതിനായി ഞാൻ പണം ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടാൻ ഉദ്ദേശിക്കുന്നു”- യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വജ്രം ലേലം ചെയ്തു ലഭിച്ച പണത്തിൽനിന്ന് ഒരു ലക്ഷം രൂപയെടുത്ത് അദ്ദേഹം ഒരു മോട്ടോർ സൈക്കിൾ വാങ്ങി. കർഷകന് വയലുകളിൽനിന്ന് വജ്രങ്ങൾ കണ്ടെത്തിയ ആദ്യ സംഭവമല്ല ഇത്.
സമാനമായ മറ്റൊരു സംഭവത്തിൽ, പന്നയിലെ കൃഷിയിടത്തിൽനിന്ന് 30 ലക്ഷം മുതൽ 35 ലക്ഷം വരെ വിലവരുന്ന മൂന്ന് വജ്രങ്ങൾ കണ്ടെത്തിയതും ഒരു തൊഴിലാളി ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറുകയും ചെയ്തു. പിന്നോക്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ പന്ന, വജ്ര ഖനികൾക്ക് ലോകപ്രശസ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക