ഇന്ന് മിക്കവരുടെയും ശരീരഭാഗം പോലെയാണ് സ്മാർട്ട് ഫോണും. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും പോകുമ്പോഴുമൊക്കെ ഫോണും ഒപ്പമുണ്ടാകും. ടോയ്ലറ്റിൽ കയറുമ്പോഴും ഫോൺ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
23 വയസുള്ള യുവതിയെ മൂലക്കുരു ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷമാണ് സിഡ്നിയിലെ ഗാസ്ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവജനങ്ങളായ 15 പേരെക്കൂടി ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇതിന്റെ കാരണം അന്വേഷിച്ചത്. എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി ദിവസേന ടോയ്ലെറ്റിൽ പോകുന്നത്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുന്നോട്ട് കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ് ഇരിക്കുക. ദീര്‍ഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട് ചേര്‍ന്നുള്ള സ്ഫിന്‍സ്റ്റര്‍ പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു.
പലരിലും ഇത് മലദ്വാരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങളും മലബന്ധവും ഉള്ളവര്‍ വര്‍ധിച്ച അളവില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് മൂലക്കുരുവിന് പലപ്പോഴും കാരണമാവുന്നത്. പ്രസവസമയത്ത് വര്‍ധിതമായ തോതില്‍ സമ്മര്‍ദംപ്രയോഗിക്കുന്നതും ചിലരില്‍ മൂലക്കുരുവിന് കാരണമാവാറുണ്ട്.
പ്രായമേറും തോറും ഈ പ്രശ്നം രൂക്ഷമാവുകയും ചെയ്യും. സ്മാര്‍ട് ഫോണും കൊണ്ടുള്ള ശുചിമുറിയിലെ ദീര്‍ഘസമയത്തെ ഇരുത്തവും മൂലക്കുരുവിന് കാരണമാകുന്നുവെന്നാണ് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക