തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിച്ചതിന്റെ അനുഭവം പറയുകയാണ് അഞ്ച് വര്‍ഷമായി വട്ടവടയില്‍ അഗ്രിക്കള്‍ച്ചറല്‍ അസിറ്റന്റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ്ജ്.
ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി ദേവികുളം താലൂക്കിലെ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി , ഇടമലക്കുടി റിട്ടേണിങ്ങ് ഓഫീസറുടെ ടീമിൽ ആയിരുന്നു. മൂന്നാറിൽ നിന്നും ഏകദേശം 36 കിലോമീറ്റർ അകലെ വനത്തിൽ ഉള്ളിൽ ആയിട്ടാണ് ഈ ഗിരിവർഗ മേഖല ഡ്യൂട്ടിയുടെ ഭാഗമായി പെട്ടിമുടി വഴി പോകേണ്ടി വന്നു.
പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്ന് ബാക്കിയുള്ള കുടുംബങ്ങൾ കൂടി ഒഴിഞ്ഞ് പോയിരിക്കുന്നു . 74 ഓളം ജീവനുകൾ ഇല്ലാതാക്കിയ ഉരുൾപ്പൊട്ടലിന്റെ ഭീകരത ഇപ്പോഴും പ്രകൃതിയിൽ ദൃശ്യമാണ് ……
മാസങ്ങൾ കഴിഞ്ഞെങ്കിലും കനത്ത മഴയിൽ മലമുകളിൽ നിന്ന് ഊർന്നിറങ്ങിയ ഉരുളിന്റെ സഞ്ചാരപാത ഇപ്പോഴും വ്യക്തമായിക്കാണാം. ഒരു ഗ്രാമം തന്നെ അവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടു. രക്ഷപ്പെട്ടവർ ആ ദുരന്ത സ്മരണകൾക്കൊപ്പം ജീവിക്കാൻ വയ്യാത്തോണ്ടാവാം ദുരന്ത ഭൂമിയിൽ നിന്ന് എന്നേ ഒഴിഞ്ഞ് പോയിരിക്കുന്നു…..
ദുരന്ത സമയത്ത് ” കുവി ” എന്ന വളർത്തു നായയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത മനസ്സിൽ വന്നു ….. കുവി നടന്ന വഴികളിലൂടെ കുറച്ചു സമയം നടന്നു ….മലമുകളിൽ നിന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും മരങ്ങൾക്കുമിടയിൽ ഒരു റ്റെഡി ബിയർ പാവക്കുട്ടി അനാഥമായി കിടക്കുന്നുണ്ടായിരുന്നു……
ദുരന്തത്തിൽ മരണപ്പെട്ട കുട്ടികളുടെ ആരുടെയോ നെഞ്ചോട് ചേർത്തിരുന്ന പാവക്കുട്ടി …. ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു 20 ഓളം വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നുണ്ടത്രേ അവയിൽ ചിലത് ദുരന്തത്തിന്റെ ഭീകരത വിളിച്ച് പറയുന്നതായി തോന്നി.
ഒരുമിച്ച് താമസിച്ചിരുന്നവർ ഒരുമിച്ച് ജോലി ചെയ്തിരുന്നവർ ഒരുമിച്ച് നിത്യ വിശ്രമം കൊള്ളുന്നതും വഴിമധ്യേ കാണാം തീർത്തും ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് പെട്ടിമുടി…..
ഈ കുറഞ്ഞ മാസങ്ങൾക്കൊണ്ട് തന്നെ പെട്ടിമുടി നമ്മുടെ ഒക്കെ മനസ്സുകളിൽ നിന്ന് പോലും വിസ്മൃതിയിൽ ആണ്ട് പോയിട്ടുണ്ടാകാം അല്ലേ….?
പ്രതികരിക്കാൻ ഇവിടെ എഴുതുക