രാജസ്ഥാൻ: പത്തു വയസ്സുള്ള പെൺകുട്ടിയെ തീ കൊളുത്തി കൊന്നതിന് ശേഷം മധ്യവയസ്കനും ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബർമാർ ജില്ലയിലാണ് സംഭവം. ദുർമന്ത്രവാദത്തിനായാണ് പെൺകുട്ടിയെ ചുട്ടുകൊന്നതെന്നാണ് പൊലീസ് കരുതുന്നത്.
വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ബർമാർ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ സംഭവത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. ബർമാറിലെ സുജോൻ കാ നിവാൻ ഗ്രാമത്തിലാണ് സംഭവം. കിസ്തുറാം ഭീൽ എന്നയാളാണ് മരിച്ചത്.
ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തുള്ള കുഴിയിലാണ് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ,
“കിസ്തുറാം ഭീൽ തന്റെ മകൾ ഉൾപ്പെടെ രണ്ട് പെൺകുട്ടികളെ നേരത്തേ തയ്യാറാക്കിയ കുഴിയിലേക്ക് വലിച്ചിടുകയായിരുന്നു”. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പെൺകുട്ടി വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ കിസ്തുറാം പെൺകുട്ടിയെ ദേഹത്ത് തീ കത്തിച്ചതിന് ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു.
ഗ്രാമത്തിലെ രാമചന്ദ്ര ഭീൽ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പത്തു വയസ്സുള്ള പെൺകുട്ടി. ദുർമന്ത്രവാദത്തിനായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് കിസ്തുറാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ദുർമന്ത്രവാദിയാണെന്നാണ് പ്രാഥമദൃഷ്ട്യാ തെളിയുന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക