ബലൂചിസ്ഥാനിലെ പാകിസ്താൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2016 ൽ പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത 35 കാരിയായ മുൻ വിദ്യാർത്ഥി നേതാവും പ്രവർത്തകയുമായ ബലൂച്ചിനെ ഞായറാഴ്ച ടൊറന്റോയിൽ നിന്ന് കാണാതായിരുന്നു.
ടൊറന്റോയിലെ ലേക്ഷോറിനടുത്തുള്ള ഒരു ദ്വീപിൽ നിന്ന് മുങ്ങിമരിച്ച നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് ബലൂച്ചിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള കനേഡിയൻ അഭയാർഥിയായിരുന്നു കരിമ ബലൂച്, 2016 ൽ പാകിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശകയായി ശ്രദ്ധേയയായി.
മുമ്പ് പാകിസ്ഥാനിൽ സൈക്കോളജി വിദ്യാർത്ഥിയായിരുന്ന കരിമ ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ – ആസാദിന്റെ മുൻ ചെയർപേഴ്സൺ കൂടിയായിരുന്നു.
2016 ൽ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള മികച്ച 100 വനിതകളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനം നടത്തിയത് അന്താരാഷ്ട്ര പ്രശംസ നേടിയപ്പോൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രക്ഷാ ബന്ധനോട് അനുബന്ധിച്ച് ബലൂചിസ്ഥാൻ ദേശീയവാദികളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതോടെ ഇന്ത്യക്കാർക്ക് കരിമ പ്രിയപ്പെട്ടവളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക