കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു.
രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.
നാലാഴ്ചയ്ക്കിടെ ബ്രിട്ടണില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്‍കിയിരുന്നു. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാമ്പിളുകള്‍ ലാബുകള്‍ക്ക് കൈമാറാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. സമീപകാലത്ത് യു.കെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിട്ടി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക