കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് രംഗത്ത്. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്നും കഴിഞ്ഞ അഞ്ച് മാസത്തില്‍ അക്രമികളാല്‍ കൊല്ലപ്പെടുന്ന ആറാമത്തെ പ്രവര്‍ത്തകനാണ് ഔഫ് അബ്ദുള്‍ റഹ്മാനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
കെട്ടഴിച്ചുവിട്ട അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരളത്തിലെ ജനങ്ങള്‍ അക്രമങ്ങളെ പിന്തുണക്കില്ലെന്നും എ വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസാണ് ഇത് തുടങ്ങി വച്ചതെന്നും കോണ്‍ഗ്രസ് മൂന്ന് പേരെ കൊലപ്പെടുത്തിയെന്നും പിന്നീട് ആര്‍എസ്എസ് അത് ഏറ്റുപിടിച്ചുവെന്നും കേരളത്തെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തല്‍ വേണമെന്നും ശക്തമായ പ്രതിഷേധം പാര്‍ട്ടി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട് സംയമനം പാലിച്ച് വിഷയത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തണമെന്നും മഹാ വേദനയുടെ സന്ദര്‍ഭമാണിതെന്നും എ വിജയരാഘവന് വ്യക്തമാക്കി. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് ലീഗിനോട് അടക്കം ആവശ്യപ്പെടുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക