കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം സ്വർണക്കടത്തിന് എം ശിവശങ്കർ ഉപയോഗിച്ചെന്ന് കസ്റ്റംസ്. കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.
സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിൽ ശക്തമായ തെളിവു ലഭിച്ചു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിർത്തു കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. സ്വർണക്കടത്ത് ഇന്ത്യ – യുഎഇ ബന്ധത്തെ ബാധിച്ചെന്നും തിരുവനന്തപുരത്തെ കോൺസുലേറ്റിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗ ബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക