തിരുവനന്തപുരത്ത് പുതുചരിത്രം എഴുതി വിദ്യാര്‍ഥി മേയര്‍. രണ്ട് കോണ്‍ഗ്രസ് വിമതരുടേതടക്കം 54 വോട്ട് നേടിയാണ് ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രന് വിജയിച്ചത്. ആരെയും ഭരിക്കലല്ല, ഒന്നിച്ചുകൊണ്ടുപോകലാണ് ലക്ഷ്യമെന്ന് ആര്യ പറഞ്ഞു.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷന്റെ തലപ്പത്തെത്തിയ നിമിഷം. ആര്യക്കൊപ്പം കേരളവും ഒരുപക്ഷെ രാജ്യവും ചരിത്രത്തിലേക്ക്…ഈ നേട്ടത്തിലേക്കുള്ള ആര്യയുടെ യാത്രയും ലളിതമായിരുന്നു.
മുടവന്‍മുഗളിലെ വാടകവീട്ടില്‍ നിന്ന്, അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് മേയറാകാനായി പുറപ്പെട്ടത്. ബി.ജെ.പി സിമി ജ്യോതിഷിനെയും യു.ഡി.എഫ് മേരി പുഷ്പത്തെയും മല്‍സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് വിമതര്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍. ബി.ജെ.പിക്ക് 35, യു.ഡി.എഫിന് 9, സി.പി.എമ്മിന്റെ ഒരുവോട്ട് അസാധു..
അച്ഛനെയും അമ്മയേയും മുന്‍ഗാമികളെയും ചേര്‍ത്ത് പിടിച്ച് മേയര്‍ കസേരയില്‍. അങ്ങിനെ ബൈക്കിലെത്തിയ ആര്യ മേയര്‍ കാറിലേറി ആദ്യ ഔദ്യോഗിക പരിപാടിക്ക്. മകളുടെ ആത്മവിശ്വാസമാണ് അച്ഛന്റെ ധൈര്യവും സന്തോഷവും
പ്രതികരിക്കാൻ ഇവിടെ എഴുതുക