പുതുവർഷത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് യാഥാർഥ്യമാകുമ്പോൾ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതീക്ഷയിലാണ്. വടക്കൻ മലബാറിന്റെ വികസന ഹബ് ആകാമെന്ന ശുഭാപ്തി വിശ്വാസം വീണ്ടും ഉയരുകയാണ്.
രണ്ടു വർഷം മുൻപ് ഏറെ പ്രതീക്ഷകളോടെയായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം. എന്നാൽ തുടക്കത്തിലെ ആവേശം തുടർന്നു നിലനിർത്താനായോ എന്ന കാര്യത്തിൽ പിന്നീട് വിമർശനങ്ങളുമുണ്ടായി.
ഒരു വർഷം പൂർത്തിയാക്കിയപ്പോൾ 2019 ഡിസംബറിൽ ഒട്ടേറെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായി. ഇതിനായി കൺസൽട്ടൻസികളെ നിയോഗിച്ചു. എന്നാൽ മാർച്ചിൽ കോവിഡ് വ്യാപിച്ചതോടെ അതുവരെ തയാറാക്കിയ പദ്ധതി രൂപരേഖകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമുണ്ടായി.
രണ്ടാം വാർഷികത്തിനു ശേഷം കഴിഞ്ഞ ദിവസം നടന്ന കിയാൽ ജനറൽ ബോഡി യോഗം നടന്നു. ഇതിനു ശേഷം അധികൃതർ പ്രതീക്ഷയിലാണ്. കോവിഡിനു ശേഷമുള്ള ഉയിർത്തെഴുന്നേൽപ് സാധ്യമാകും എന്ന ഉത്തമ വിശ്വാസത്തിലാണ് നിലവിലെ പ്രവർത്തനങ്ങൾ.
മലപ്പുറം കലക്ടറേറ്റിൽ ഇക്കഴിഞ്ഞ ദിവസം നടന്ന കിയാൽ വാർഷിക ജനറൽ ബോഡിയിലും വരുമാന വർധന തന്നെയായിരന്നു പ്രധാന അജണ്ട. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുന്നതോടെ കിയാലിന് വരുമാനവും ലഭിക്കും.
നിലവിലെ കരാർ പ്രകാരം ഒരു യാത്രക്കാരന് 162 രൂപയാണ് ഏജൻസി കിയാലിന് നൽകുക. വിമാനത്താവളത്തിന് വരുമാനം കണ്ടെത്തുന്നതിനായി ഡേ ഹോട്ടലുകളും അടുത്ത് തന്നെ പ്രവർത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക